കോഴിക്കോട് കുടുംബപ്രശ്നത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പൊലീസ്. ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പുലർച്ചെ മൂന്നുമണിയോടെ പട്രോളിങ്ങിനിടെയാണ് ഒരു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് എസ്.ഐ സജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിന്റെ വീട്ടിലെത്തി.
വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നിരവധി തവണ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് പൊലീസ് സംഘം വീടിന് ചുറ്റും പരിശോധന നടത്തി.
ഇതിനിടെ ജനലിലെ കർട്ടൻ മാറിയപ്പോൾ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങാൻ ശ്രമിക്കുന്ന യുവാവിനെ പൊലീസ് കാണുകയായിരുന്നു. ഉടൻ വാതിലിൽ തുടർച്ചയായി മുട്ടുകയും ബഹളം വയ്ക്കുകയും ചെയ്തു.
ഇതോടെ വീട്ടിലുണ്ടായിരുന്ന പ്രായമായ വീട്ടമ്മ വാതിൽ തുറന്നു. നിമിഷങ്ങൾക്കകം പൊലീസ് സംഘം അകത്തേക്ക് ഓടിക്കയറി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കഴുത്തിലെ കുരുക്ക് അഴിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയതോടെയാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായത്. പൊലീസിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും മകളും പിണങ്ങിപ്പോയതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്ന് യുവാവ് പറഞ്ഞത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു.
കൃത്യസമയത്തെ പൊലീസ് ഇടപെടലിലൂടെ ഒരു ജീവൻ കൂടി രക്ഷപ്പെടുത്താനായി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)




