ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ചരിത്രവിധി.
2003 ജനുവരി 5-നാണ് വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ ആദിവാസികൾ കുടിൽകെട്ടി ഭൂസമരം ആരംഭിച്ചത്. ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് നേരെ പോലീസ് നടപടി തുടങ്ങിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. സമരക്കാർ കണ്ണൂർ കെ.എ.പി. നാലാം ബറ്റാലിയനിലെ കോൺസ്റ്റബിൾ കെ.വി. വിനോദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. സമരനായിക സി.കെ. ജാനു ഉൾപ്പെടെ ആകെ 53 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 15 പേർ വിചാരണ കാലയളവിൽ ജീവിച്ചിരിപ്പില്ല.
കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ കോടതി തള്ളിയതോടൊപ്പം, വനഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന വകുപ്പും തെളിയിക്കാനായില്ല. പൊലീസുകാരനെ തടവിലാക്കി കൊലപ്പെടുത്തിയെന്നതിന് ദൃക്സാക്ഷികൾ ആരുമില്ലായിരുന്നു. പോലീസ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ എന്നിവരുടെ അന്വേഷണത്തിനൊടുവിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് എറണാകുളം സി.ബി.ഐ കോടതിയിൽ നിന്ന് കൽപ്പറ്റയിലേക്ക് മാറ്റിയത്. 2003 ഫെബ്രുവരി 19-ന് സമരക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ജോഗി എന്ന ആദിവാസി യുവാവ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.




