രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി പെട്രോൾ, ഡീസൽ വില കുറച്ചു. കമ്പനിയുടെ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. പുതുക്കിയ നിരക്കുകൾ രാജ്യത്താകെയുള്ള നയാരയുടെ ഏഴായിരത്തിലധികം ഔട്ട്ലെറ്റുകളിൽ നിലവിൽ വന്നു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുണ്ടായതും അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതുമാണ് വിലക്കുറവിന് കാരണം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ഒരു എണ്ണക്കമ്പനി റീട്ടെയ്ൽ ഇന്ധനവില കുറയ്ക്കുന്നത് ആദ്യമായാണ്.
അതേസമയം, സംസ്ഥാനങ്ങൾക്കനുസരിച്ചുള്ള പ്രാദേശിക നികുതികളും മൂല്യവർധിത നികുതിയും വ്യത്യാസപ്പെടുന്നതിനാൽ വിവിധ പമ്പുകളിലെ അന്തിമ വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും.
നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യത്തെ ഒരു ലക്ഷത്തിലധികം പെട്രോൾ പമ്പുകളിൽ 90 ശതമാനത്തിലേറെയും നിയന്ത്രിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വില കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
നേരത്തെ ഇറാൻ–അമേരിക്ക സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നപ്പോൾ ഇന്ധനവില ആദ്യം വർധിപ്പിച്ച കമ്പനികളിൽ ഒന്നായിരുന്നു നയാര എനർജി. മാർച്ച് 26ന് കമ്പനി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർധിപ്പിച്ചിരുന്നു. തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും പല ഘട്ടങ്ങളിലായി ലിറ്ററിന് 7.50 രൂപ വരെ വില കൂട്ടി.
ഇറാൻ–അമേരിക്ക വെടിനിർത്തലിനെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണം സാധാരണ നിലയിലായതുമാണ് ഇപ്പോഴത്തെ വിലക്കുറവിന് വഴിയൊരുക്കിയത്. എന്നാൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.




