ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. നിയമപരമായ നടപടികളിലൂടെ തന്നെ ലഹരിമാഫിയെ നേരിടുമെന്നും കമ്മീഷണർ വ്യക്തമാക്കി.
കൊച്ചിയിൽ കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. വിളിച്ച ലഹരിവിരുദ്ധ യോഗത്തിൽ നിരവധി ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്തെന്ന ആരോപണത്തെ തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രതികരണം. സംഭവത്തിൽ ഇതുവരെ പ്രത്യേക അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
കെ. സുധാകരൻ വിളിച്ച യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകളും വിവിധ ക്രിമിനൽ കേസുകളിലെ പ്രതികളും പങ്കെടുത്തെന്ന ആരോപണമാണ് ഉയരുന്നത്. കള്ളത്തോക്ക് വിൽപ്പനക്കേസിലെ പ്രതികളും എ.കെ.ജി. സെന്റർ ആക്രമണക്കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജഹാനും ഉൾപ്പെടെ നിരവധി പേരാണ് യോഗത്തിൽ ഉണ്ടായിരുന്നതെന്നാണ് ആരോപണം.
‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി ‘ചെറുപ്പക്കാരുടെ കൂട്ടായ്മ’ എന്ന പേരിലായിരുന്നു യോഗം സംഘടിപ്പിച്ചത്. ചുറുചുറുക്കുള്ള യുവാക്കളെ പങ്കെടുപ്പിച്ച് ലഹരിമാഫിക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് കെ. സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, യോഗത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ പങ്കെടുത്തെന്ന ആരോപണത്തിൽ കൂടുതൽ അന്വേഷണം വേണമോയെന്ന കാര്യത്തിൽ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.




