നിരന്തര മഴയും കടലാക്രമണവും സംസ്ഥാനത്ത് ആശങ്ക ഉയർത്തുന്നു. മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായതോടെ അഞ്ച് വീടുകൾ കടലെടുത്തു. വെളിയംകോട്, ഹിളർപ്പള്ളി, പാലപ്പെട്ടി പ്രദേശങ്ങളിലെ വീടുകളാണ് കടലിൽ നഷ്ടമായത്. ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയിരുന്നു. കടൽക്ഷോഭ ഭീഷണി മുൻകൂട്ടി കണക്കിലെടുത്ത് പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ഒരു വീട്ടിൽ മാത്രമാണ് ആളുകൾ ഉണ്ടായിരുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉൾപ്പെടെ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് നിരവധി ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്തെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമായി ഉയരുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു.
മലയോര മേഖലകളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യത നിലനിൽക്കുന്നതിനാൽ രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാൽ മത്സ്യബന്ധന വിലക്കും തുടരുകയാണ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.




