കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 460 ലിറ്റർ വാഷും 40 ലിറ്റർ വ്യാജ ചാരായവും കണ്ടെത്തി നശിപ്പിച്ചു.
താമരശ്ശേരി ചമൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് മലമുകളിലെ മരങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന വാഷും വിതരണത്തിനായി കരുതിയിരുന്ന ചാരായവുമാണ് പിടിച്ചെടുത്തത്.
സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ച് ചാരായ വിതരണം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ദിവസവും ഇതേ മേഖലയിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും, വിദ്യാർഥികൾ വഴി വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ ചാരായവും പിടികൂടിയിരുന്നു.
മലയോര മേഖലയിൽ എക്സൈസും പൊലീസും സംയുക്തമായി പൂർണസമയ നിരീക്ഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ചാരായ നിർമ്മാണത്തിലും വിതരണത്തിലും ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.




