തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതിക്ക് അനുകൂല നിലപാടുമായി സർക്കാർ നിയോഗിച്ച ഉപസമിതി. പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കുമെന്ന് ഉപസമിതി അറിയിച്ചു.
പില്ലറുകളിലൂടെയും തുരങ്കപാതയിലൂടെയും റെയിൽപാത നിർമിക്കുന്ന നിർദേശം പ്രായോഗികവും ഗുണകരവുമാണെന്നാണ് ഉപസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ഇ. ശ്രീധരൻ സമർപ്പിച്ച പദ്ധതി നടപ്പാക്കാനാകുമെന്നും പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഉപസമിതി വിലയിരുത്തി.
പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഇ. ശ്രീധരന്റെ നിർദേശപ്രകാരം നിയോഗിച്ച ഉദ്യോഗസ്ഥർ ഉപസമിതിക്ക് വിശദീകരണം നൽകി. നിർമാണച്ചെലവ്, തുകയുടെ വിനിയോഗം, സാങ്കേതിക കാര്യങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത ലഭിച്ച സാഹചര്യത്തിൽ ഉപസമിതി വീണ്ടും റിപ്പോർട്ട് പരിശോധിക്കും.
ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള നാലംഗ ഉപസമിതി ഇതുവരെ അഞ്ച് തവണ യോഗം ചേർന്നിട്ടുണ്ട്. രണ്ട് യോഗങ്ങൾ കൂടി ചേർന്ന ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറുക.
സിൽവർലൈൻ പദ്ധതിക്കെതിരെ ഉയർന്നതുപോലുള്ള പ്രതിഷേധങ്ങൾ ഈ പദ്ധതിക്കെതിരെ ഉണ്ടാകാൻ സാധ്യത കുറവാണെന്നും കേരളത്തിൽ ഏറ്റവും പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന റെയിൽ പദ്ധതികളിലൊന്നായിരിക്കുമെന്നും ഉപസമിതി വിലയിരുത്തുന്നു.
ഇ. ശ്രീധരന്റെ നിർദേശപ്രകാരം തിരുവനന്തപുരം പൂജപ്പുര മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെ ഏകദേശം 20 കിലോമീറ്റർ തുരങ്കപാതയാണ് നിർദേശിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവള ഭാഗത്ത് ആദ്യം നിർദേശിച്ച എലിവേറ്റഡ് പാതയ്ക്ക് പകരം സുരക്ഷാ കാരണങ്ങളാൽ തുരങ്കപാത പരിഗണിക്കണമെന്നും ഉപസമിതി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽപാതയിൽ ആദ്യഘട്ടത്തിൽ 14 സ്റ്റേഷനുകളും പിന്നീട് 22 സ്റ്റേഷനുകളുമായി വികസിപ്പിക്കാനുമാണ് നിർദേശം. പദ്ധതി അഞ്ച് വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നാണ് ഇ. ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നത്.




