കൊല്ലം: കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിക്ക് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം വാളത്തുങ്കൽ ആകോലിൽ തൊടിയഴികം വീട്ടിൽ സുനിൽകുമാർ–നിഷ ദമ്പതികളുടെ മകൾ വിസ്മയ (15), നെടുമ്പന പള്ളിമൺ തട്ടാരഴികം വീട്ടിൽ അനിൽകുമാർ–സുനിത ദമ്പതികളുടെ മകൻ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ അങ്കമാലിക്ക് സമീപത്തെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. വിസ്മയയെ കാണാനില്ലെന്ന പരാതിയിൽ ഇരവിപുരം പൊലീസും അഭിലാഷിനെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസും അന്വേഷണം നടത്തിവരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മാതാപിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ സ്കൂളിലേക്കെന്ന പേരിലാണ് വിസ്മയ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂൾ യൂണിഫോമിന് പകരം സാധാരണ വേഷത്തിലായിരുന്നു കുട്ടി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വിസ്മയയുടെ അമ്മയുടെ ഫോൺ നമ്പർ പുറത്തുപോയതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്കൂൾ അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് വിസ്മയ സ്കൂളിൽ എത്തിയിട്ടില്ലെന്ന് മനസ്സിലായത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് പൊലീസിൽ പരാതി നൽകി. ഇതിനിടെ അഭിലാഷിനെയും കാണാനില്ലെന്ന വിവരം ലഭിച്ചു.
അങ്കമാലിയിൽ കണ്ടെത്തിയ യുവാവിന്റെ വസ്ത്രത്തിലെ പോക്കറ്റിൽനിന്ന് ലഭിച്ച തിരിച്ചറിയൽ രേഖയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് ഇരവിപുരം പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.




