ആലുവ: ആലുവ എടത്തലയിൽ പോക്സോ കേസ് ഇരയായ 16കാരിയെ കാണാതായി. വനിതകൾ മാത്രം പഠിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. സംഭവം സ്ഥാപന അധികൃതർ എടത്തല പൊലീസിനെ അറിയിച്ചതിന് പിന്നാലെ കുടുംബവും പൊലീസിൽ പരാതി നൽകി.
പോക്സോ കേസിലെ പ്രതിക്കൊപ്പമാണ് പെൺകുട്ടി പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്.
കരുനാഗപ്പള്ളിയിൽ നിന്ന് ആലുവയിലേക്ക് താമസം മാറിയ കുടുംബമാണ് കുട്ടിയുടേത്. പോക്സോ കേസുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ മൂന്ന് മാസം മുമ്പാണ് കുടുംബം ആലുവയിലേക്ക് താമസം മാറിയത്. തുടർന്ന് പെൺകുട്ടി ആലുവയിലെ സ്ഥാപനത്തിൽ പഠിച്ചുവരികയായിരുന്നു.
അന്വേഷണത്തിൽ പെൺകുട്ടി എടത്തലയിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയതായി പൊലീസ് കണ്ടെത്തി. അവിടെ നിന്ന് ഓട്ടോയിൽ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയതായും വ്യക്തമായി. കുട്ടിയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതായി ഓട്ടോ ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം പെൺകുട്ടി ഫോൺ വാങ്ങി ഒരാളെ വിളിച്ചതായി ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചു. ഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് 19 വയസുള്ള പോക്സോ കേസ് പ്രതിയെയാണ് കുട്ടി വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയത്.
കായംകുളം സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടി പോയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആലുവയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനിൽ കുട്ടി കയറിയിരിക്കാമെന്നാണ് നിലവിലെ നിഗമനം.
റെയിൽവേ സ്റ്റേഷനിൽ വെച്ച് ചിലർ പെൺകുട്ടിയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പെൺകുട്ടിയുടെ ചിത്രം മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും റെയിൽവേ പൊലീസിനും കൈമാറിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്.




