ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ഇറാൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു.
ഒമാൻ അതിർത്തിയോട് ചേർന്ന ഹോർമുസ് കടലിടുക്കിന്റെ തെക്കൻ പാതയിൽ വെച്ചാണ് യുഎഇയുടെ മൊംബാസ, ബഹിയ എന്നീ ചരക്കുകപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ മൊംബാസ കപ്പലിലെ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. മിസൈൽ പതിച്ചതിന് പിന്നാലെ ഇരുകപ്പലുകൾക്കും തീപിടിച്ചു.
ആക്രമിക്കപ്പെട്ട രണ്ട് കപ്പലുകളിലായി 30 ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 11 പേർക്ക് പരിക്കേറ്റതായും, ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മരിച്ച ഇന്ത്യക്കാരന്റെ കുടുംബവുമായി യുഎഇയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ടെന്നും, പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അതേസമയം, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളും ആക്രമണത്തെ അപലപിച്ചു. ബഹ്റൈനിലും ഇറാന്റെ ആക്രമണശ്രമമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണം ഫലപ്രദമായി പ്രതിരോധിച്ചെന്നാണ് ബഹ്റൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം.




