മനില: ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന് പിന്നാലെ വൻ സുനാമി. രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ സുനാമി തിരമാലകൾ അടിച്ചുകയറിയതായും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും പെട്ട് മൂന്ന് പേർ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം.
ഫിലിപ്പീൻസിലെ തെക്കൻ ദ്വീപായ മിൻഡാനാവോയിലെ ആറോളം പ്രദേശങ്ങളിൽ സുനാമി തിരകൾ എത്തിയതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി (Phivolcs) സ്ഥിരീകരിച്ചു. ഭൂചലനത്തെ തുടർന്ന് അയൽരാജ്യമായ ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.
പ്രാദേശിക സമയം ഇന്ന് പുലർച്ചെ എട്ട് മണിയോടെയാണ് ഫിലിപ്പീൻസിനെ നടുക്കിയ ഭൂചലനം ഉണ്ടാകുന്നത്. രാവിലെ സ്‌കൂളുകളും സർവ്വകലാശാലകളും പ്രവർത്തനം ആരംഭിച്ച സമയത്തായിരുന്നു ദുരന്തം. ജനവാസ മേഖലകളിലെ സ്കൂളുകൾ, സർവകലാശാലകൾ എന്നിവയുൾപ്പെടെ മുപ്പത്തിയെട്ടോളം ബഹുനില കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നുവീണു. പല കെട്ടിടങ്ങൾക്കുള്ളിലും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ദുരന്തബാധിത മേഖലകളിൽ ഫിലിപ്പീൻസ് ദുരന്തനിവാരണ സേനയും സൈന്യവും സംയുക്തമായി അതിവേഗ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കനത്ത സുനാമി തിരമാലകൾ തീരപ്രദേശങ്ങളിലേക്ക് അടിച്ചുകയറിയത് രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ നാശനഷ്ടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ ഭയപ്പെടുന്നത്. വരും മണിക്കൂറുകളിലും ശക്തമായ തുടർച്ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ തീരദേശങ്ങളിലും തകർന്ന കെട്ടിടങ്ങൾക്ക് സമീപവുമുള്ള ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.




