ബെംഗളുരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകവെ ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സിദ്ധരാമയ്യ അയഞ്ഞതും രാജി സമർപ്പിച്ചതും. തുടർന്ന് ഡി കെ ശിവകുമാറിന്റെ പേര് മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. എട്ടുതവണ എംഎൽഎയായ ശിവകുമാർ വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള നേതാവാണ്. സംസ്ഥാനത്ത് പാർട്ടി രാഷ്ട്രീയ അസ്ഥിരത നേരിട്ട സാഹചര്യത്തിൽ, ശിവകുമാറാണ് ശക്തമായ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്.




