മലപ്പുറം മങ്കടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്ന് നാല് വയസ്സുകാരി മരിച്ച സംഭവത്തിൽ കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറാന്തോട് സ്വദേശി ആയിഷ റഹ്നയെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസെടുത്തതിനാൽ ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടമുണ്ടാക്കിയ യുവതിക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലായിരുന്നുവെന്നും ലേണേഴ്സ് ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെ അങ്ങാടിപ്പുറം ഏറാന്തോട്ടിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഏറാന്തോട് തോട്ടുങ്ങൽ ഹൗസിൽ സെയ്ഫുദ്ദീന്റെ മകൾ ഇഫ്സ ഫാത്തിമയാണ് അപകടത്തിൽ മരിച്ചത്. സെയ്ഫുദ്ദീന്റെ സഹോദരന്റെ മകൾ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷം പങ്കിടാൻ കുടുംബം ഒത്തുകൂടിയതായിരുന്നു.
വീട്ടിൽ വെച്ച് കേക്ക് മുറിച്ച് മധുരം പങ്കുവെച്ച ശേഷം എല്ലാവരും പുറത്തേക്കിറങ്ങുന്ന സമയത്താണ് ദുരന്തം അപ്രതീക്ഷിതമായി എത്തിയത്. ഡ്രൈവിങ് പഠിക്കുന്നതിനിടെ ആയിഷ റഹ്ന ഓടിച്ച കാർ നിയന്ത്രണം വിട്ട് സെയ്ഫുദ്ദീന്റെ വീടിന്റെ ഗേറ്റിലേക്കും മതിലിലേക്കും ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തകർന്നുവീണ മതിലിനടിയിൽ നാല് വയസ്സുകാരി ഇഫ്സ ഫാത്തിമ അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ച് മരണത്തിന് കാരണമായതിനാണ് മങ്കട പൊലീസ് ആയിഷ റഹ്നയ്ക്കെതിരെ കേസെടുത്തത്.
ലൈസൻസ് ഇല്ലാതെ രാത്രി സമയത്ത് ലേണേഴ്സ് മാത്രമുപയോഗിച്ച് വാഹനം നിരത്തിലിറക്കിയതാണ് വലിയൊരു ദുരന്തത്തിന് കാരണമായത്. ഒരു കുടുംബത്തിന്റെ മുഴുവൻ സന്തോഷവും കണ്ണീരിലാഴ്ത്തിയ അപകടത്തിൽ മങ്കട ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.




