കടയിൽ പോയി മടങ്ങിയ 74-കാരിക്ക് നേരെ പൂവൻകോഴി ക്രൂരമായ ആക്രമണം. കോഴിയുടെ കൊത്തുകൊണ്ട് മുഖത്ത് സാരമായി പരിക്കേറ്റ വയോധികയ്ക്ക് 12 തുന്നലുകൾ വേണ്ടിവന്നു. ഒടുവിൽ സംഭവം പൊലീസിൽ എത്തിയെങ്കിലും കോഴിയോട് ക്ഷമിച്ച് കേസ് വേണ്ടെന്നുവെച്ചിരിക്കുകയാണ് ഈ അമ്മ. പൂയപ്പള്ളി മരുതമൺപള്ളി സ്വദേശിയായ 74 വയസ്സുകാരി ജോയിസ് ആണ് കോഴിയുടെ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം രാവിലെ ജോയിസ് സമീപത്തെ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വഴിയിൽ വെച്ച് ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് പൂവൻകോഴി ജോയിസിന്റെ മേലേക്ക് ചാടിക്കയറിയത്. നേരെ തലയിൽ കയറിപ്പിടിച്ച കോഴി തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിന് സമീപവുമെല്ലാം തലങ്ങും വിലങ്ങും കൊത്തുകയായിരുന്നു.
ജോയ്സിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി കണ്ടത് ചോരയിൽ കുളിച്ചുനിൽക്കുന്ന വയോധികയെയാണ്. അപ്പോഴും കോഴി ഇവരുടെ തലയിൽ നിന്ന് മാറാതെ കൊത്തിക്കൊണ്ടേയിരിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് കോഴിയെ ഓടിച്ച ശേഷമാണ് ജോയിസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
കണ്ണിന് തൊട്ടടുത്ത് വരെ കൊത്തേറ്റ ജോയിസിന്റെ മുഖത്തെ മുറിവുകളിൽ 12 തുന്നലുകളാണ് ഇടേണ്ടി വന്നത്. തുടർന്ന് വീട്ടുകാർ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും, കോഴിയെ കോടതി കയറ്റാൻ താല്പര്യമില്ലാത്തതിനാൽ ജോയിസ് പരാതി പിൻവലിച്ച് കോഴിയോട് ക്ഷമിക്കുകയായിരുന്നു. എന്നാൽ ഈ പൂവന്റെ ക്രൂരത ഇതാദ്യമല്ലെന്നും മുൻപും പലരും ഈ കോഴിയുടെ കൊത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു. എന്തായാലും പൂയപ്പള്ളിയിലെ ഈ പൂവൻകോഴി ഇപ്പോൾ നാട്ടിലെ പാട്ടാണ്!




