തിരുവനന്തപുരം: വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കർശന നിർദ്ദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. കുട്ടികളെ ഓട്ടോറിക്ഷകളിൽ സ്കൂളിൽ അയക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും, ഒരു കാരണവശാലും പരിധിയിൽ കൂടുതൽ കുട്ടികളെ ഓട്ടോകളിൽ കയറ്റരുതെന്നും അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ഹമ്പ് കയറിയപ്പോൾ കുട്ടി പുറത്തേക്ക് തെറിച്ചുവീണ അപകടകരമായ സാഹചര്യം മുൻനിർത്തിയാണ് എം.വി.ഡി.യുടെ ഈ അടിയന്തര ഇടപെടൽ.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാത്ത നോൺ-ട്രാൻസ്പോർട്ട് (സ്വകാര്യ) വാഹനങ്ങളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്. ഇത്തരം വാഹനങ്ങളിൽ നിന്ന് കുട്ടികൾ പുറത്തേക്ക് കൈയും തലയും ഇടാനുള്ള സാധ്യത കൂടുതലാണെന്നും ഇത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വരും ദിവസങ്ങളിൽ സ്കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ച് കർശനമായ സർപ്രൈസ് പരിശോധനകൾക്കാണ് എം.വി.ഡി ഒരുങ്ങുന്നത്. സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞുനിർത്തി ഡ്രൈവർമാർക്ക് മദ്യ-ലഹരി പരിശോധനകൾ നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി രംഗത്തിറങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.




