മലപ്പുറം: സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ്. സ്വകാര്യ ഇൻഷുറന്‍സ് കമ്പനി അസിസ്റ്റന്റ് മാനേജര്‍ വെട്ടത്തുര്‍ സ്വദേശിയായ പുളിക്കാതൊടി വീട്ടില്‍ പ്രിയ മോളാണ് (43) അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് വെട്ടത്തുര്‍ തേലക്കാട് സ്വദേശിയില്‍ നിന്ന് 44 ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം പണം നിക്ഷേപിച്ചില്ലെന്നാണ് പരാതി. വ്യാജ രസീതും മറ്റും കാണിച്ച് വിശ്വാസ വഞ്ചന നടത്തിയെന്ന കേസിലാണ് പ്രതിയെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
എസ് ഐ പ്രദീപ്, എ എസ് ഐ സിന്ധു വെള്ളയങ്ങര, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ രാകേഷ് ചന്ദ്ര, ജില്ലാ ആന്റി നാര്‍കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് അംഗങ്ങളായ കൃഷ്ണ കുമാര്‍, ദിനേശ് കിഴക്കേക്കര, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനിത, ചന്ദ്രദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.




