മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി.എം. ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം. ബന്ധുക്കളുടെയും അടുത്ത സഹപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയരായ പി.എം. ആർഷോയും കെ. വിദ്യയും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹ ഉടമ്പടിയിൽ ഒപ്പുവെച്ച ഇരുവർക്കും ബന്ധുക്കളും സഖാക്കളും ആശംസകൾ നേർന്നു. ലളിതമായി നടന്ന ചടങ്ങിൽ ഇരുവരും പരസ്പരം ഹാരമണിഞ്ഞു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ സംസ്ഥാന നേതാക്കൾക്ക് പുറമെ പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രമുഖ പാർട്ടി നേതാക്കളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രിയപ്പെട്ട നേതാക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സഹപ്രവർത്തകർക്കും സഖാക്കൾക്കുമൊപ്പം സൗഹൃദം പങ്കിട്ടും ഫോട്ടോകളെടുത്തും ആർഷോയും വിദ്യയും സമയം ചെലവഴിച്ചു.
വിവാഹ വാർത്തയറിഞ്ഞ് മാധ്യമപ്രവർത്തകർ തൃക്കരിപ്പൂരിൽ എത്തിയിരുന്നെങ്കിലും ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ചടങ്ങുകൾക്ക് ശേഷം പ്രിയസഖിയുടെ കൈപിടിച്ച് പി.എം. ആർഷോ ജന്മനാട്ടിലേക്ക് മടങ്ങി.




