മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ചികിത്സാ പിഴവിനെ തുടർന്ന് 19 മാസം പ്രായമുള്ള കുഞ്ഞിന് കാഴ്ച നഷ്ടപ്പെട്ടതായി കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യവകുപ്പ് മൂന്നംഗ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.
മെയ് 29-ന് ജലദോഷവും കണ്ണിലെ ചുവപ്പും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധയിലെ സിവിൽ ആശുപത്രിയിൽ കുഞ്ഞിനെ പിതാവ് എത്തിച്ചിരുന്നു. ഒ.പി.യിൽ ഡോക്ടർ പരിശോധിച്ച ശേഷം ചികിത്സ നൽകിയതായാണ് വിവരം.
ചികിത്സയ്ക്കിടെ നാസൽ ഡ്രോപ്പുകൾ കണ്ണിൽ നൽകിയതായും, തുടർന്ന് പാരസെറ്റമോൾ സിറപ്പ്, കുത്തിവയ്പ്പ് ഉൾപ്പെടെ മറ്റ് മരുന്നുകളും നൽകിയതായും പരാതിയിൽ പറയുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ ആരോഗ്യനില വഷളായതായി കുടുംബം ആരോപിക്കുന്നു.
തുടർന്ന് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് എയിംസ് ഭോപ്പാലിലേക്കും മാറ്റുകയായിരുന്നു. എയിംസിലെ വിദഗ്ധ പരിശോധനയിൽ കുഞ്ഞിന് സ്ഥിരമായ കാഴ്ച നഷ്ടപ്പെട്ടതായി കുടുംബത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നു അംഗ കമ്മിറ്റിയാണ് കേസ് പരിശോധിക്കുന്നത്.




