പാലക്കാട്: വാളയാറിൽ ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് കോടതിയാണ് ഏഴ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. പ്രതികൾ അറസ്റ്റിലായി 90 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് കോടതി നടപടി.
കഴിഞ്ഞ വർഷം ഡിസംബർ 17-ന് വൈകിട്ടാണ് ക്രൂരമായ ഈ ആൾക്കൂട്ട കൊലപാതകം അരങ്ങേറിയത്. ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേലാണ് നാട്ടുകാരുടെ മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ ഇയാളെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചത്. ക്രൂരമായ മർദ്ദനത്തിനിടയിൽ ഇയാൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചും പ്രതികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. രാംനാരായൺ ഭഗേലിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.
സ്ത്രീകളടക്കം ഇരുപതോളം പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ഇതിൽ നാല് പ്രതികൾ സജീവ ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരാണെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം (SC/ST Act) പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ, കേസിൽ കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റിയതാണ് പ്രതികൾക്ക് ഇപ്പോൾ എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ ഇടയാക്കിയത്.




