വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കി കൊളുക്കുമലയിൽ സ്വകാര്യ കമ്പനിയുടെ കൈവശമിരുന്ന 100 ഏക്കർ സർക്കാർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തു. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുണ്ടായിരുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയാണ് സർക്കാരിന്റെ അധീനതയിലായത്.
1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കമ്പനിയുടെ അപ്പർ സൂര്യനെല്ലി എസ്റ്റേറ്റിൽ നിന്ന് 520 ഏക്കർ ഭൂമി വനം വകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചെങ്കിലും, യൂക്കാലി കൃഷിയുള്ള ഭാഗം തിരികെ നൽകാനും ശേഷിക്കുന്ന 100 ഏക്കർ ഭൂമി സർക്കാരിന് ഏറ്റെടുക്കാനുമായിരുന്നു കോടതി ഉത്തരവ്.
1991-ൽ സർവേ പൂർത്തിയാക്കിയെങ്കിലും വിവിധ കാരണങ്ങളാൽ ഭൂമി ഏറ്റെടുക്കൽ നീണ്ടുപോയി. 2001-ൽ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല.
കഴിഞ്ഞ വർഷം പ്രത്യേക സംഘം രൂപീകരിച്ച് വീണ്ടും സർവേ നടത്തിയതോടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലെത്തിയത്. തുടർന്ന് കമ്പനി ഭൂമി വിട്ടുനൽകാൻ തയ്യാറാകുകയും പട്ടയത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് ക്യാമ്പിംഗ് കേന്ദ്രങ്ങളിലൊന്നായിരുന്ന ഈ പ്രദേശവും ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകി ഇക്കോ ടൂറിസം പദ്ധതികൾ നടപ്പാക്കാനാണ് വനം വകുപ്പിന്റെ ആലോചന.




