ന്യൂഡൽഹി: സെപ്റ്റംബർ 5ന് നടക്കാനിരിക്കുന്ന സിജെപി മാർച്ച് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. മാർച്ച് തടയണമെന്ന ആവശ്യം കോടതി നിരസിച്ചു. ക്രമസമാധാനം ഉറപ്പാക്കേണ്ടത് പൊലീസിന്റെയും അധികൃതരുടെയും പരിധിയിൽ വരുന്ന വിഷയമാണെന്ന് കോടതി വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടി നടക്കുന്നതിനാൽ മാർച്ച് തടയണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ നിർദിഷ്ട റാലി അക്രമാസക്തമാകുമെന്ന് കരുതാൻ തക്ക സാഹചര്യമൊന്നും നിലവിലില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
മാർച്ച് നടത്താമോ, നടത്തുകയാണെങ്കിൽ ഏതെല്ലാം നിബന്ധനകൾ പാലിക്കണമെന്നതും തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട അധികൃതരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവരും സമാധാനപരമായും നിയമവിധേയമായും പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസ് അയച്ചു. ഹർജി വ്യാഴാഴ്ച തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല.
ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് സെപ്റ്റംബർ 5ന് സിജെപി മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് സമാധാനപരമായിരിക്കുമെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നും പിന്നീട് നടത്തിയ പുനഃപരീക്ഷയ്ക്കിടെയും ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും, ജൂലൈ 20ലെ സമരത്തിനിടെ പൊലീസ് അതിക്രമം നേരിട്ടെന്ന് ആരോപിക്കുന്നവരുമാണ് മാർച്ചിന് നേതൃത്വം നൽകുന്നതെന്നാണ് സിജെപിയുടെ വിശദീകരണം.
ജന്തർ മന്തറിൽ 36 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിക്കുന്നതിനായി ജൂലൈ 25ന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാരോപിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്നും സിജെപി അറിയിച്ചു.




