ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കൂ എന്നാണ് കോൺഗ്രസിന്റെ നിലപാട്. ടിവികെ നിലപാട് തിരുത്തിയില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ രാജിവെക്കുമെന്നും മുന്നറിയിപ്പ്.
അടുത്തിടെ നിയമസഭയിൽ മന്ത്രി ഡി. ശരത്കുമാറാണ് സി. ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മുതിർന്ന നേതാക്കളും വിവിധ വേദികളിൽ സമാന നിലപാട് ആവർത്തിച്ചു. തൂത്തുക്കുടിയിൽ 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥിയായി സി. ജോസഫ് വിജയിയെ ഉയർത്തിക്കാട്ടിയുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.
അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാർഥിയുമായി ബന്ധപ്പെട്ട മാധ്യമ സർവേയിലും നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും പിന്നാലെ മൂന്നാം സ്ഥാനത്ത് ജോസഫ് വിജയ് എത്തിയിരുന്നു. ഒൻപത് ശതമാനം പേരാണ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പിന്തുണച്ചത്.
സർവേയെ പരിഹസിച്ച് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോറും രംഗത്തെത്തി. ആനയെയും സിംഹത്തെയും തമ്മിൽ തെറ്റിക്കാൻ കുറുക്കൻ വ്യാജ സർവേയുമായി രംഗത്തെത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ഇതിന് പിന്നാലെയാണ് കോൺഗ്രസ് മന്ത്രിമാർ രാജി ഭീഷണി ഉയർത്തിയത്. രാഹുൽ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കൂവെന്നും നിലപാട് മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാർ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തെത്തി. അറുപത് വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിച്ചത് സി. ജോസഫ് വിജയ് കാരണമാണെന്നാണ് ടിവികെയുടെ വാദം.
വിജയിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനെ ചൊല്ലി തമിഴ്നാട്ടിലെ സഖ്യരാഷ്ട്രീയത്തിൽ പുതിയ ഭിന്നതകൾക്ക് വഴിതുറക്കുകയാണ് കോൺഗ്രസ്–ടിവികെ പോര്.




