മാന്നാർ: മെഹന്തി ഡിസൈനിങ്ങിൽ 29.5 അടി നീളമുള്ള ഡിസൈൻ ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026 സ്വന്തമാക്കി പ്ലസ് ടു വിദ്യാർഥിനി. മാന്നാർ കുരട്ടിശ്ശേരി വഴിയമ്പലതെക്കേതിൽ എം.എ. നസീറിന്റെയും ഷാമില മോളുടെയും മകൾ ഫാത്തിമ ഹിസാനയാണ് നേട്ടം സ്വന്തമാക്കിയത്.
മലപ്പുറം സ്വദേശിനിയുടെ പേരിലുണ്ടായിരുന്ന 27 അടി നീളമുള്ള മെഹന്തി ഡിസൈൻ റെക്കോർഡാണ് ഫാത്തിമ ഹിസാന മറികടന്നത്. നിരണം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർഥിനിയാണ് ഫാത്തിമ.
മൂന്ന് വർഷമായി ബ്രൈഡൽ, റിസപ്ഷൻ മെഹന്തി വർക്കുകൾ ചെയ്യുന്ന ഫാത്തിമയ്ക്ക് സമൂഹമാധ്യമങ്ങളിൽ കണ്ട ഒരു വീഡിയോയാണ് റെക്കോർഡ് നേട്ടത്തിനുള്ള പ്രചോദനമായത്. വിവരങ്ങൾ ശേഖരിച്ച ശേഷം മൂന്ന് ദിവസം രാത്രി ഓരോ മണിക്കൂർ വീതം സമയം ചെലവഴിച്ചാണ് മെഹന്തി ഡിസൈൻ പൂർത്തിയാക്കിയത്.
ഏകദേശം 60 പേപ്പറുകൾ കൂട്ടിയോജിപ്പിച്ച് 29.5 അടി നീളവും 3.5 അടി വീതിയുമുള്ള പ്രതലത്തിലാണ് വിസ്മയിപ്പിക്കുന്ന ഡിസൈൻ ഒരുക്കിയത്. ഇതിനായി പത്ത് മെഹന്തി കോണുകളാണ് ഉപയോഗിച്ചത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർക്ക് മെയിൽ അയച്ചതിനെ തുടർന്ന്, അവരുടെ നിർദേശപ്രകാരം ജൂണിൽ മെഹന്തി ഡിസൈൻ തയ്യാറാക്കുന്ന വീഡിയോയും ചിത്രങ്ങളും അയച്ചുനൽകി. ജൂലൈ 28നാണ് റെക്കോർഡ് നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മെഹന്തി തയ്യാറാക്കുന്നതിന്റെ വീഡിയോ പകർത്തിയത് അധ്യാപിക സ്മിന്തുവാണ്. സ്കൂൾ പ്രിൻസിപ്പൽ ബെനു ഐപ്പ്, അധ്യാപിക സ്മിന്തു, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ പൂർണ പിന്തുണയാണ് വിജയത്തിന് പിന്നിലെന്ന് ഫാത്തിമ പറഞ്ഞു.
മെഹന്തിയിൽ റെക്കോർഡ് സ്വന്തമാക്കിയെങ്കിലും ഫാത്തിമയുടെ സ്വപ്നം മറ്റൊന്നാണ്. ഭാവിയിൽ ഫോറൻസിക് വിദഗ്ധയാകണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. ആറാം ക്ലാസ് വിദ്യാർഥിനി ഐഷ നസീറും രണ്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ആസിഫുമാണ് ഫാത്തിമയുടെ സഹോദരങ്ങൾ.




