വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്‍കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥതകളോടെയാണ് അനുമതി. 30 കിലോമീറ്ററാണ് തുരങ്ക പാത വരിക. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശം. 25 വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. തുരങ്ക പാത നിര്‍മാണത്തിന്റെ പ്രാഥമിക നടപടികളുമായി സര്‍ക്കാര്‍ ഉടന്‍ മുന്നോട്ടുപോകും.
പരിസ്ഥിതി ആഘാത സമിതിയുടെ ശിപാര്‍ശ ഈ മാസം ഒന്നാം തീയതിയാണ് സര്‍ക്കാരിന് കൈമാറിയത്. കഴിഞ്ഞമാസം 27ന് മുഖ്യമന്ത്രി ഒരു യോഗം വിളിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒന്നാം തീയതി പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയത്. പാത കടന്നുപോകുന്നത് പാരിസ്ഥിതിക ആഘാതം നേരിടുന്ന മേഖലയിലൂടെയാണ്. അതിനാല്‍ കര്‍ശന ഉപാധിയോടൊണ് അനുമതി നല്‍കിയിരിക്കുന്നത്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തിയാകും മുന്നോട്ടുപോകുക. കൂടാതെ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥ സ്റ്റേഷനുകള്‍ ടണല്‍ റോഡിന്റെ ഇരുവശത്തും സ്ഥാപിക്കും. തുടങ്ങിയ നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു.
തുരങ്കപാതയ്ക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട് കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറിയതായി സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറന്‍സ് നേരത്തെ ലഭിച്ചിരുന്നു.




