കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ചിന്നത്താമ (90) യുടേത് സ്വാഭാവിക മരണമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസ് അറിയിച്ചു. അമ്മയുടെ മരണം ഉൾക്കൊള്ളാനാകാതെയാണ് മകൻ കൃഷ്ണസ്വാമി മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. മകന്റെ മാനസികമായ വെല്ലുവിളികളാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
കൃഷ്ണസ്വാമി നിലവിൽ പൊലീസ് നിരീക്ഷണത്തിൽ തുടരും.
അമ്മ മരിച്ചതിന് പിന്നാലെ കൃഷ്ണസ്വാമി വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. കൃഷ്ണസ്വാമിയുടെ മകളും പേരക്കുട്ടിയും വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെയും പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നാണ് അന്ന് പൊലീസ് അറിയിച്ചത്.




