നാലു പതിറ്റാണ്ടിലേറെയായി സംഗീതത്തിന്റെ സ്വരമാധുരിയാൽ മലയാളി മനസുകളെ കീഴടക്കിയ ഗായികയാണ് കെ.എസ്. ചിത്ര. മലയാളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന ചിത്ര ഇന്ന് 63-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ആയിരക്കണക്കിന് ഗാനങ്ങളിലൂടെ തലമുറകളെ സംഗീതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഈ ദേവഗായികയുടെ സംഗീതയാത്ര തുടരുകയാണ്.
ആഴവും ആർദ്രതയും ഭാവതീവ്രതയും നിറഞ്ഞ ആലാപനമാണ് കെ.എസ്. ചിത്രയുടെ പ്രത്യേകത. പ്രണയവും വിരഹവും വിഷാദവും സന്തോഷവും ഒരുപോലെ ശ്രോതാക്കളുടെ ഹൃദയത്തിലെത്തിക്കുന്ന സ്വരമാധുരിയാണ് ചിത്രയെ വേറിട്ടുനിർത്തുന്നത്.
മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി പതിനയ്യായിരത്തിലധികം ഗാനങ്ങൾ ചിത്ര ആലപിച്ചിട്ടുണ്ട്. തമിഴിൽ “ചിന്നക്കുയിൽ”, തെലുങ്കിൽ “സംഗീത സരസ്വതി”, കന്നഡയിൽ “കന്നഡ കോകിലെ” എന്നിങ്ങനെ വിവിധ വിശേഷണങ്ങളാലാണ് ആരാധകർ ചിത്രയെ വിശേഷിപ്പിക്കുന്നത്.
സംഗീതജ്ഞനായ കരമന കൃഷ്ണൻ നായരുടെയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടെയും മകളായി ജനിച്ച ചിത്രയ്ക്ക് സംഗീതം ബാല്യകാലം മുതൽ ജീവിതത്തിന്റെ ഭാഗമായി. എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ‘രജനീ പറയൂ’ എന്ന ഗാനമാണ് ആദ്യ സോളോ ഹിറ്റായി മാറിയത്.
ആറ് ദേശീയ പുരസ്കാരങ്ങളും പതിനാറ് സംസ്ഥാന പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രയ്ക്ക് പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ജീവിതത്തിലെ വ്യക്തിപരമായ വേദനകളെയും മറികടന്ന്, എന്നും പുഞ്ചിരിയോടെ സംഗീതസാഗരത്തിലേക്ക് ശ്രോതാക്കളെ കൈപിടിച്ചുയർത്തുന്ന കെ.എസ്. ചിത്രയുടെ ശബ്ദം ഇന്നും തലമുറകളുടെ പ്രിയസ്വരമായി തുടരുകയാണ്. മലയാളത്തിന്റെ പ്രിയ വാനമ്പാടിക്ക് പിറന്നാൾ ആശംസകളുമായി സംഗീതാസ്വാദകരും ആരാധകരും ഒന്നാകുകയാണ്.




