തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ വൻ മോഷണത്തിൽ നിർണ്ണായക നീക്കങ്ങളുമായി പൊലീസ്. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന പൗരാണിക ആഭരണങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ കൊട്ടാരത്തിനകത്തുള്ളവരുടെ സഹായം ലഭിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജകുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
കവടിയാർ കൊട്ടാരത്തിലെ അതീവ സുരക്ഷയുള്ള രണ്ടാം നിലയിലെ കിടപ്പുമുറിയിൽ നിന്നാണ് വജ്രാഭരണങ്ങളും സ്വർണ്ണശേഖരവും മോഷണം പോയത്. പുറത്തുനിന്നുള്ള ഒരാൾക്ക് സിസിടിവി ക്യാമറകളെയും സുരക്ഷാ ജീവനക്കാരെയും വെട്ടിച്ച് ഇവിടെയെത്തുക അസാധ്യമാണെന്ന് പൊലീസ് കരുതുന്നു. കൊട്ടാരത്തിന്റെ ഉള്ളറകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആരുടെയോ സഹായം മോഷണത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. 40-ഓളം ജീവനക്കാരുടെയും സ്ഥിരം സന്ദർശകരുടെയും മൊഴിയെടുത്തു കഴിഞ്ഞു. കൊട്ടാരത്തിൽ ചിത്രീകരണത്തിനെത്തിയ യൂട്യൂബർമാരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൗരി ലക്ഷ്മിബായിയുടെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് സമ്മാനിച്ച അത്യപൂർവ്വ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായി അലമാര തുറന്നപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. കൊട്ടാരത്തിൽ നടത്തിയ വിശദമായ പരിശോധനയിലും ആഭരണങ്ങൾ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് ഡിജിപിക്ക് പരാതി നൽകിയത്.
നിലവിൽ കന്റോൺമെന്റ് എസിക്കാണ് അന്വേഷണ ചുമതല. കൊട്ടാരത്തിൽ അവശേഷിക്കുന്ന വിലപിടിപ്പുള്ള ആഭരണങ്ങൾ പൊലീസിന്റെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിൽ പ്രതികളിലേക്ക് ഉടൻ എത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.




