കോഴിക്കോട് ജില്ലയിൽ കുട്ടികളിൽ കാണപ്പെടുന്ന അപൂർവ രോഗമായ കവാസാക്കി റിപ്പോർട്ട് ചെയ്തു. കടലൂർ സ്വദേശിനിയായ 9 വയസ്സുകാരി ആയിഷ ഹെൽനയുടെ മരണം കവാസാക്കി രോഗത്തെ തുടർന്നാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ സ്ഥിരീകരിച്ചു.
പനി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങൾ കവാസാക്കിയുടേതാണെന്ന് കണ്ടെത്തി ചികിത്സ നൽകിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രോഗം പകർച്ചവ്യാധിയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കുട്ടികളിൽ അഞ്ചു ദിവസത്തിലധികം നീളുന്ന പനി, കണ്ണും നാക്കും ചുവക്കുക, കഴുത്തുവീക്കം, ശരീരത്തിൽ നീർക്കെട്ട് എന്നിവ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു.
അതേസമയം, രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താൻ സാധിക്കില്ലെന്നും ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിർണയം നടത്തുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.
ഇതിനിടെ, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഹൗസ് സർജന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കൽ വിദ്യാർഥികളടക്കം നിരീക്ഷണത്തിലാണ്.




