ലോകകപ്പ് ഫുട്ബോളിൽ പോർച്ചുഗലിന് വീണ്ടും സമനില. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കൊളംബിയയോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും രണ്ടാം സ്ഥാനക്കാരായി പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി. രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റ് നേടിയ കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
ഗോളൊന്നും പിറന്നില്ലെങ്കിലും ആവേശം നിറഞ്ഞ മത്സരത്തിൽ ആക്രമണത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കൊളംബിയയായിരുന്നു മുൻതൂക്കം. ആറ് ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ 24 ഷോട്ടുകളുമായി പോർച്ചുഗൽ പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി. എന്നാൽ ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടു.
ഇഞ്ചുറി ടൈമിൽ ഡേവിസൺ സാഞ്ചസിന്റെ ഹെഡറിലൂടെ കൊളംബിയ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിധിച്ചതോടെ ഗോൾ അനുവദിച്ചില്ല.
നോക്കൗട്ട് ഘട്ടത്തിൽ ജൂലൈ മൂന്നിന് ടൊറന്റോയിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ നേരിടും. ജൂലൈ നാലിന് കൊളംബിയ ഘാനയെ നേരിടും.
ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും വിജയത്തോടെ അവസാന 32-ലേക്ക് പ്രവേശിച്ചു.




