സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 11 ജില്ലകളിലാണ് വിവിധതലങ്ങളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
അതേസമയം, പ്രധാന റോഡുകളിൽ വെള്ളക്കെട്ടും മഴമൂലമുള്ള കാഴ്ചമങ്ങലും ഗതാഗതക്കുരുക്കിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി വിതരണം തടസപ്പെടാനും സാധ്യതയുണ്ട്. വീടുകൾക്കും താൽക്കാലിക നിർമാണങ്ങൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കാനും ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത നിർമാണങ്ങൾക്ക് നാശനഷ്ടമുണ്ടാക്കാനും സാധ്യതയുണ്ട്.
ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനും ദുരന്തസാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.




