തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ശക്തമായ നീരൊഴുക്കിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നു. സുരക്ഷിത ജലനിരപ്പ് നിലനിർത്തുന്നതിനായി ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് വൈകിട്ട് നാല് മണിക്ക് 10 സെന്റിമീറ്റർ വീതം ഉയർത്തും.
കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന പ്രകാരം ഈ മാസം 21 മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസവും തുടരുകയാണ്. മലപ്പുറം ജില്ലയിലെ തിരൂർ അന്നശ്ശേരി–പൂകൈത റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
റോഡരികിലെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്. തോട് നിറഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പ്രൈവറ്റ് ബസുകൾ ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.




