തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യവകുപ്പിന്റെ നിർണായക തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കളക്ടർമാരുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗത്തിലാണ് മൂന്ന് ദിവസത്തെ ഡ്രൈ ഡേ ആചരിക്കാൻ തീരുമാനമായത്.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് ഡ്രൈ ഡേ ആചരിക്കുക. വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സർക്കാർ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക.
ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങി വിവിധ പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ആക്ഷൻ പ്ലാനുകൾ തയ്യാറാക്കാനും തീരുമാനമായി.
സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി 12,000 മുതൽ 13,000 വരെയാണ്. ഇന്നലെ മാത്രം 13,196 പേരാണ് വിവിധ പനിബാധകളെ തുടർന്ന് ചികിത്സ തേടിയത്. മലപ്പുറത്താണ് പനി വ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ എട്ട് പേർക്ക് ഷിഗെല്ല, 52 പേർക്ക് ഡെങ്കിപ്പനി, 85 പേർക്ക് ചിക്കൻപോക്സ്, 11 പേർക്ക് എലിപ്പനി, അഞ്ച് പേർക്ക് മലേറിയ, 22 പേർക്ക് മഞ്ഞപ്പിത്തം, രണ്ട് പേർക്ക് ടൈഫോയിഡ്, ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം എന്നിവ സ്ഥിരീകരിച്ചു.
അതേസമയം, പാലക്കാട് കരിമ്പുഴ സ്വദേശി ജിജോ മോഹൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ പാലക്കാട് ജില്ലയിൽ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ഈ മാസം ഇതുവരെ സംസ്ഥാനത്ത് 924 പേർക്ക് ഡെങ്കിപ്പനിയും, 79 പേർക്ക് ഷിഗെല്ലയും, 41 പേർക്ക് മലേറിയയും, 1,343 പേർക്ക് ചിക്കൻപോക്സും, 363 പേർക്ക് മഞ്ഞപ്പിത്തവും, 130 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
പകർച്ചവ്യാധി വ്യാപനം തടയാൻ പൊതുജനങ്ങളും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യർഥിച്ചു.




