കഫ് സിറപ്പുകൾ ഉൾപ്പെടെ ചില സിറപ്പുകൾ ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാനാകില്ല. മരുന്നുകളുടെ അമിത ഉപയോഗവും അപകടകരമായ പാർശ്വഫലങ്ങളും തടയാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.
രാജ്യത്തെ ഫാർമസികളിൽ നിന്ന് കഫ് സിറപ്പ് ഉൾപ്പെടെയുള്ള മരുന്നുകൾ ഇനി ഓവർ ദി കൗണ്ടർ ആയി ലഭിക്കില്ല. ഡോക്ടറുടെ കൃത്യമായ കുറിപ്പടി നിർബന്ധമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
കുട്ടികൾ ഉൾപ്പെടെ അനിയന്ത്രിതമായി സിറപ്പുകൾ ഉപയോഗിക്കുന്ന സാഹചര്യം നിയന്ത്രിക്കാനും, ഗുണനിലവാരമില്ലാത്ത മരുന്നുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുമാണ് ഈ നടപടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഫ് സിറപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് ദാരുണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കർശന നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
ഡ്രഗ്സ് റൂൾസിലെ നിർണായക ഭേദഗതിയിലൂടെ “സിറപ്പുകൾ” എന്ന വിഭാഗത്തെ നിയന്ത്രണ ഇളവുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ എല്ലാ ഫാർമസികളും പുതിയ നിയമം കർശനമായി പാലിക്കേണ്ടതായിരിക്കും.
മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രധാന നീക്കമായാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.




