കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായ ഡോക്ടർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയിൽ ജാഗ്രതാ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന കുടലിലെ അണുബാധയാണ് ഷിഗല്ലോസിസ്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും കൂടുതൽ ജാഗ്രത ആവശ്യമാണ്.
മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പ്രധാനമായും പകരുന്നത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിൽ നിന്നുമുള്ള രോഗവ്യാപനത്തിനും സാധ്യതയുള്ളതിനാൽ ശുചിത്വം കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു.




