ഇടുക്കി: തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിൽ പെരുവഴിയിലായിരിക്കുന്നത് സാധാരണക്കാരായ നിക്ഷേപകർ. 10,000 രൂപ മുതൽ ഒരു കോടി രൂപ വരെ നിക്ഷേപിച്ച ഇരുന്നൂറിലധികം സാധാരണക്കാരാണ് ഇപ്പോൾ വഴിയാധാരമായിരിക്കുന്നത്. ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനുമായി ബാങ്കിന്റെ പടവുകൾ കയറിയിറങ്ങുന്ന ഇവർക്ക് നക്കാപ്പിച്ചയായി എന്തെങ്കിലും ചെറിയ തുക നൽകി മടക്കുകയാണ് ബാങ്ക് അധികൃതരുടെ പതിവ്.
വയോധികരും രോഗികളും ഉൾപ്പെടെയുള്ള നിരവധി നിക്ഷേപകരാണ് തങ്ങളുടെ സ്വന്തം പണം തിരികെ കിട്ടാൻ മാസങ്ങളായി ബാങ്കിൽ കയറി ഇറങ്ങുന്നത്. 30 ലക്ഷം രൂപ നിക്ഷേപിച്ച വൃക്ക രോഗിയായ ഒരു വയോധികയ്ക്ക് പണം ലഭിക്കാതെ വന്നതോടെ ഡയാലിസിസ് പോലും മുടങ്ങുന്ന കരളലിയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പശുക്കളെ വളർത്തിയും പറമ്പിൽ പണിതും സമ്പാദിച്ച പണം സ്വരൂകൂട്ടിയാണ് മേലെ ചിന്നാർ സ്വദേശി മറിയാമ്മ മാത്യു അവശകാലത്ത് ആരോടും കൈ നീട്ടേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെ ബാങ്കിൽ നിക്ഷേപിച്ചത്. പപ്പടം ഉണ്ടാക്കി വിറ്റ് കിട്ടിയ കാശ് അത്രയും സുരക്ഷിതമായിരിക്കും എന്ന് കരുതി നിക്ഷേപിച്ച രാജേന്ദ്രൻ പിള്ളയ്ക്ക് സ്വന്തം ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടി പണം ആവശ്യപ്പെട്ടിട്ടും ബാങ്ക് തിരികെ നൽകിയില്ല.
തമിഴ്നാട് സ്വദേശികളായ ഡോക്ടർ ദമ്പതികൾ ജയകുമാറിനും സരസ്വതിക്കും പറയാനുള്ളതും ഇതേ വഞ്ചനയുടെ കഥയാണ്. വർഷങ്ങളോളം രോഗികളെ ചികിത്സിച്ച് അവർ സമ്പാദിച്ച 30 ലക്ഷം രൂപയാണ് ബാങ്ക് തട്ടിയെടുത്തത്. ജീവിതാവസാനം സമാധാനത്തോടെ കഴിയാൻ ബാങ്കിനെ വിശ്വസിച്ച് പണം ഏൽപ്പിച്ച തങ്ങളെ അധികൃതർ ചതിക്കുകയായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു. വിഷയത്തിൽ അടിയന്തരമായി അധികൃതർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.




