കോഴിക്കോട്: നഗരത്തെ നടുക്കിയ ബിജു കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാളയം പച്ചക്കറി മാർക്കറ്റിന് സമീപത്തെ ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംഭവം കഴിഞ്ഞ ദിവസം പുലർച്ചെയാണ് പുറത്തറിഞ്ഞത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിൽ ആഴത്തിലുള്ള മുറിവുകളും കണ്ടെത്തിയിരുന്നു.
കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി 18 കുത്തുകളേറ്റതായാണ് റിപ്പോർട്ട്. കറിക്കത്തി ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്ത് സജീവമായിരുന്ന ലഹരി സംഘത്തിനെതിരെ ബിജു പ്രതികരിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചു. എന്നാൽ ലഹരി സംഘത്തിന്റെ പങ്ക് സംബന്ധിച്ച ആരോപണം പൊലീസ് കമ്മീഷണർ തള്ളി.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. എന്നാൽ സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് പൊലീസിന് വെല്ലുവിളിയായി തുടരുകയാണ്.




