പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ അന്വേഷണ മികവ് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ എൻ. മുരളീധരൻ.
56 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് ഉൾപ്പെടെ അന്വേഷണ സംഘത്തെ കോടതി അഭിനന്ദിച്ചതായി എൻ. മുരളീധരൻ പറഞ്ഞു. മുൻ പാലക്കാട് എസ്.പി. അജിത് കുമാർ, മുൻ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ, ഗവൺമെന്റ് പ്ലീഡർ വിജയകുമാർ എന്നിവരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും കൂട്ടായ പരിശ്രമമാണ് വിധിക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണായകമായത്. സാക്ഷികളുടെ മൊഴിമാറ്റം മറികടക്കാൻ ഗൂഗിൾ ടൈംലൈൻ ഉൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞതായും അന്വേഷണ സംഘം അറിയിച്ചു.
പ്രതി ചെന്താമരയുടെ കൈയ്യുടെ പ്രത്യേകത, മാനസിക നില സംബന്ധിച്ച രേഖകൾ, ഫൊറൻസിക് തെളിവുകൾ എന്നിവയും അന്വേഷണത്തിൽ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിൽ നിന്ന് ലഭിച്ച ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി.
കേസിനായി നടത്തിയ മുന്നൊരുക്കങ്ങളും മോക് ട്രയലും അന്വേഷണ സംഘത്തിന് ഏറെ സഹായകമായതായി എൻ. മുരളീധരൻ പറഞ്ഞു. പ്രതിഭാഗം കോടതിയിൽ ഉന്നയിച്ച ചോദ്യങ്ങളെ കൃത്യമായി നേരിടാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂട്ടർ എം. കെ. വിജയകുമാറും വിധിയിൽ സന്തോഷം രേഖപ്പെടുത്തി. പ്രതിയുടെ സ്വഭാവം, മാനസാന്തരത്തിനുള്ള സാധ്യതയില്ലായ്മ, ആസൂത്രിതമായ കൊലപാതകം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് കോടതി അപൂർവങ്ങളിൽ അപൂർവമായ കേസായി വിലയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിലും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞു. ഈ വിധിയിലൂടെ സമൂഹത്തിന് ശക്തമായ സന്ദേശം നൽകാനായെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.




