കോഴിക്കോട് നാദാപുരം പുറമേരിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് കോടികളുടെ നാശനഷ്ടം. പുറമേരി ടൗണിലെ സിറ്റി ടവർ ബിൽഡിംഗിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വൻ തീപ്പിടിത്തമുണ്ടായത്. പ്രാഥമിക വിലയിരുത്തൽ പ്രകാരം നാല് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മസാഹി ഇലക്ട്രിക് സ്കൂട്ടർ ഷോറൂമും യൂപ്പർ ലൈറ്റ് ട്രേഡിംഗ് കമ്പനിയുമാണ് പൂർണ്ണമായും കത്തിനശിച്ചത്. ഷോറൂമിലുണ്ടായിരുന്ന എട്ട് പുതിയ സ്കൂട്ടറുകളും സർവീസിനായി എത്തിച്ച പത്ത് വാഹനങ്ങളും അഗ്നിക്കിരയായി. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ ട്രേഡിംഗ് കമ്പനിയിൽ വിതരണത്തിനായി എത്തിച്ചിരുന്ന വിലകൂടിയ ആഡംബര ലൈറ്റുകളും സ്വിച്ചുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഒരു ചാരമായി മാറി.
നാദാപുരം, വടകര, പാനൂർ എന്നിവിടങ്ങളിൽ നിന്നായി ആറ് യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ മുകൾ നിലയിലുണ്ടായിരുന്ന രണ്ട് എൽ.പി.ജി സിലിണ്ടറുകൾ അഗ്നിശമന സേന സാഹസികമായി പുറത്തെത്തിച്ചു. സിലിണ്ടറുകൾ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ നാദാപുരം പ്രദേശം നടുങ്ങുന്ന വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു.
രണ്ടര മണിക്കൂർ നീണ്ട തീപ്പിടിത്തത്തിൽ എടച്ചേരി സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും തകർന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




