കോഴിക്കോട്: മദ്യലഹരിയില്‍ യുവാവ് കാറുമായി നടത്തിയ മരണപ്പാച്ചിലില്‍ വന്‍ നാശനഷ്ടം. ജീവാപായത്തില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മുക്കം മാമ്പറ്റയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച പൂളക്കോട് സ്വദേശി നായര്‍കുഴി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. അഗസ്ത്യമുഴി ഭാഗത്ത് നിന്ന് കുന്നമംഗലം ഭാഗത്തേക്കാണ് ഇയാള്‍ ഇന്നോവ കാറുമായി അമിത വേഗതയില്‍ എത്തിയത്. അഗസ്ത്യമുഴി വളവില്‍ വെച്ച് മറ്റൊരു കാറില്‍ ഇടിച്ച് ആദ്യം അപകടമുണ്ടാക്കിയെങ്കിലും ഇയാള്‍ വാഹനം നിര്‍ത്താതെ വീണ്ടും മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു.
അഗസ്ത്യമുഴിയിൽ വെച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ, യാത്രാമധ്യേ മറ്റ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കിയെന്നാണ് വിവരം. ഒടുവിൽ നിയന്ത്രണം വിട്ട ഇന്നോവ മാമ്പറ്റയിലെ ഒരു വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകര്‍ത്താണ് നിന്നത്. അപകടത്തിൽ ഇന്നോവ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അഗസ്ത്യമുഴിലില്‍ വെച്ച് ഇയാൾ ആദ്യം ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മാമ്പറ്റയില്‍ വെച്ച് കാർ മതിലിലിടിച്ചതിന് പിന്നാലെ നാട്ടുകാര്‍ ഒത്തുചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ അനീഷ് രാജു കനത്ത മദ്യലഹരിയിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




