തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി കത്തയക്കും. കാരണം വ്യക്തമാക്കാതെയാണ് ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചതെന്നാണ് സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രതികരണം.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് മേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് കേരള ചലച്ചിത്ര അക്കാദമിക്ക് ഇന്നലെയാണ് ഇ-മെയിൽ വഴി ലഭിച്ചത്.
‘പാർലമെന്റ് സ്ട്രീറ്റ്’, ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’, ‘ഗ്ലോബ്’ തുടങ്ങിയ ചിത്രങ്ങളും അനുമതി നിഷേധിച്ചവയുടെ പട്ടികയിലുണ്ട്. ഡൽഹിയിലെ ജന്തർ മന്തർ മേഖലയിലെ സമരങ്ങളുടെ ചരിത്രമാണ് ‘പാർലമെന്റ് സ്ട്രീറ്റ്’ എന്ന ഡോക്യുമെന്ററിയുടെ പ്രമേയം.
അനുമതി നിഷേധിച്ച 31 ചിത്രങ്ങളിൽ 18 എണ്ണം വിവിധ വിഭാഗങ്ങളിലെയും ഒൻപത് എണ്ണം ഇന്റർനാഷണൽ നോൺ-ഫിക്ഷൻ വിഭാഗത്തിലെയും മൂന്നെണ്ണം ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെയും ഒരെണ്ണം നേപ്പാൾ പാക്കേജിലെയും ചിത്രങ്ങളാണ്.
ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള നടക്കുന്നത്.
അതേസമയം, വിവാദങ്ങൾക്കിടെ കേരള ചലച്ചിത്ര അക്കാദമിക്ക് ഇതുവരെ അധ്യക്ഷനെ തെരഞ്ഞെടുത്തിട്ടില്ല. നിലവിൽ സെക്രട്ടറി ഇൻചാർജിനാണ് അക്കാദമിയുടെ ചുമതല. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുള്ളതെന്നാണ് വിവരം.




