തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല. കരാർ പുതുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശിപാർശ ചെയ്തിരുന്നെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.
പ്രതിമാസ കരാറിന് പകരം സർക്കാരിന് ആവശ്യമുള്ള സമയത്ത് മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നാണ് ചിപ്സൺ ഏവിയേഷന്റെ പുതിയ നിർദേശം. ഒരു മണിക്കൂർ ഉപയോഗത്തിന് നാല് ലക്ഷം രൂപയാണ് വാടക.
നിലവിൽ 25 മണിക്കൂർ ഉപയോഗത്തിന് 80 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. പുതിയ നിർദേശം അംഗീകരിച്ചാൽ ആവശ്യാനുസരണം മാത്രം ഹെലികോപ്റ്റർ ഉപയോഗിക്കുന്ന രീതിയിലേക്ക് സേവനം മാറും.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെയാണ് സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. പിന്നീട് ചിപ്സൺ ഏവിയേഷനുമായി കരാർ നിലവിൽ വരികയായിരുന്നു.
കരാർ പുതുക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.




