ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് മുന്നില്‍ ഒടുവിൽ മെറ്റയും വഴങ്ങി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള പ്ലാറ്റ്‌ഫോമുകളുടെ മാതൃസംഘടനയായ മെറ്റ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയ മെറ്റ, കുറ്റകരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിനുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകള്‍ കുട്ടികള്‍ക്ക് പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ മെറ്റയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. സുരക്ഷ ഉറപ്പാക്കാത്ത മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
കുട്ടികളുടെ സുരക്ഷയ്ക്കായി ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍, സമാനമായ അതിക്രമങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാത്ത മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേയും നടപടികള്‍ കടുപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കുറ്റകരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകള്‍ കേന്ദ്രം തുടരുകയാണ്.




