നിർമിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കിൽ 2030-നുള്ളിൽ മനുഷ്യരാശി ഇല്ലാതാവുമെന്ന അമേരിക്കൻ എഐ ഗവേഷകനും സി.ഇ.ഒയുമായ ഡാരിയോ അമോഡെയുടെ വെളിപ്പെടുത്തലിന് വൻ എഐ കമ്പനികളുടെ പിന്തുണ. ഓപ്പൺ എഐ സി.ഇ.ഒ സാം ഓൾട്ട്മാൻ, ഡീപ്പ്‌മൈൻഡ് ചീഫ് ഡെമിസ് ഹസാബിസ്, എക്സ് എഐ ഉടമ ഇലോൺ മസ്ക് എന്നിവരാണ് ഈ മുന്നറിയിപ്പിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഡാരിയോ അമോഡെയുടെ അഭിപ്രായങ്ങളെല്ലാം പൂർണ്ണമായും ശരിയാണെന്നാണ് ഇലോൺ മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വതന്ത്ര മൂല്യനിര്‍ണയത്തിനും വിശകലനത്തിനും എഐ കമ്പനികൾ പരസ്പരം സഹകരിക്കുക എന്നത് മികച്ച ആശയമാണെന്ന് ഡെമിസ് ഹസാബിസും വ്യക്തമാക്കി. രാജ്യങ്ങൾ കർശനമായ എഐ സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടാക്കണമെന്നും പരിശോധനകൾക്ക് വിധേയമാകണമെന്നുമുള്ള നിർദേശങ്ങളാണ് ഈ ചർച്ചകൾക്ക് ആധാരം. എന്നാൽ എഐ കമ്പനികളുടെ ഈ സുരക്ഷാ വാദങ്ങളെ ഒരു വിഭാഗം സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
ട്രംപിന്റെ എതിർപ്പ്: അതേസമയം, എഐ വളർച്ചയെയും നിയന്ത്രണങ്ങളെയും ശക്തമായി എതിർത്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അയർലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എഐ വിമർശകർ മോശം ശക്തികളാണെന്നും ഇവരുടെ ഭയമൊന്നും ഒരിക്കലും സംഭവിക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞു. എഐയ്‌ക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അനാവശ്യമാണെന്നും, ഇത്തരം മുന്നറിയിപ്പുകൾ വളരെ ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




