കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആറ് വിദ്യാർത്ഥികളെ പുറത്താക്കി. കോഴിക്കോട് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സഹായിച്ച അധ്യാപകനെയും കോളേജിൽ നിന്ന് പുറത്താക്കി.
കായികമേളയിൽ പങ്കെടുത്തെന്ന പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥികൾ പ്രവേശനത്തിനായി സമർപ്പിച്ചത്. ആം ആദ്മി പാർട്ടി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കോളേജ് അധികൃതർ കണ്ടെത്തിയത്.
ക്ലാസ് ആരംഭിച്ച് ഒന്നര മാസത്തിന് ശേഷമാണ് വിദ്യാർത്ഥികളെ പുറത്താക്കിയത്. അഡ്മിഷൻ നടപടികൾ ഇതുവരെ പൂർത്തിയായിരുന്നില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
ക്യു.ആർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നിട്ടും കോളേജ് അധികൃതർ ഇവ പരിശോധിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുൻ വർഷങ്ങളിലും മറ്റ് കോളേജുകളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.




