കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ്, ഉമേഷ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്.
സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് രണ്ട് പേർ സ്വർണ കമ്മലുകൾ അഴിച്ചെടുക്കുന്നതായി ആരോപിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചിത്വാൻ പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം മരപ്പലകകൾ ഉപയോഗിച്ചും മുടിയിൽ പിടിച്ചും തറയിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്, ഭാരത്പൂർ മെട്രൊപൊളിറ്റൻ സിറ്റി-1ലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
നവൽപരാസിയിലെ ബിനായി ത്രിവേണി ഗ്രാമപാലിക സ്വദേശിയായ 25കാരൻ മദൻ ഗുരുങ് ഭാരത്പൂരിലെ അമ്മാവന്റെ വീട്ടിലായിരുന്നു താമസം. സുൻസാരിയിലെ ചന്ദബേല മുനിസിപ്പാലിറ്റി സ്വദേശിയായ 38കാരൻ ഉമേഷ് ചൗധരിയും നിലവിൽ ഭാരത്പൂരിലാണ് താമസിച്ചിരുന്നത്.
അതിനിടെ, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 392 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഔദ്യോഗിക കണക്ക്. 1,400ലേറെ പേരെ കാണാതായതായും അധികൃതർ അറിയിച്ചു.
ടിബറ്റൻ അതിർത്തിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലാണ് വ്യാപക നാശനഷ്ടത്തിന് കാരണമായത്. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും പ്രളയത്തിൽ ഒലിച്ചുപോയി. നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾക്കും നാശനഷ്ടമുണ്ടായി.
അതേസമയം, ഭോട്ടെ കോശി നദിയിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈന–നേപ്പാൾ അതിർത്തിക്ക് സമീപം നദിയുടെ ഒഴുക്ക് തടഞ്ഞ് രൂപപ്പെട്ട തടയണ ഏത് സമയവും പൊട്ടിപ്പോകാമെന്നാണ് മുന്നറിയിപ്പ്. ഏകദേശം 30 ലക്ഷം ഘനമീറ്റർ വെള്ളം കൂടി തടാകത്തിലേക്ക് എത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
നാരായണി, ത്രിശൂലി നദികളുടെ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും തിരിച്ചറിയുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. പ്രളയബാധിതരുടെ മൃതദേഹങ്ങളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതായുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
കൊള്ള, മോഷണം, അല്ലെങ്കിൽ ദുരന്തബാധിതരെ ലക്ഷ്യമിട്ടുള്ള മറ്റ് മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്ന് ചിത്വാൻ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.




