ലോകകപ്പിനിടെ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് രേഖകൾ. മെസ്സിയെ ലക്ഷ്യമിട്ട് ബോംബ് ആക്രമണം നടത്തുമെന്ന് ഉൾപ്പെടെ ഭീഷണി ഉയർന്നതായാണ് റിപ്പോർട്ട്.
സ്പാനിഷ് മാധ്യമമായ ഇൻഫോർമാസിയോൺ പുറത്തുവിട്ട പൊലീസ് രേഖകളിലാണ് ഗുരുതരമായ സുരക്ഷാ ഭീഷണികളുടെ വിവരങ്ങൾ ഉള്ളത്. കളിക്കാർക്കും ഒഫീഷ്യൽസിനും കുടുംബാംഗങ്ങൾക്കും നേരെയും വിവിധ ഭീഷണികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
മെസ്സിയെ ലക്ഷ്യമിട്ടുള്ള ഭീഷണികളിൽ ഒന്നിൽ, ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേർ ബോംബുകളും എആർ-15 റൈഫിളുമായി എത്തുമെന്നായിരുന്നു മുന്നറിയിപ്പ്. അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി.
തുടർന്ന് അറ്റ്ലാന്റയിൽ നടന്ന അർജന്റീന–ഈജിപ്ത് മത്സരത്തിന് മുന്നോടിയായും മെസ്സിയെ ലക്ഷ്യമിട്ട് വീണ്ടും ഭീഷണിയുണ്ടായി. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ ബോംബാക്രമണം നടത്തുമെന്ന തരത്തിലുള്ള ഭീഷണി സമൂഹമാധ്യമത്തിലൂടെ ഉയർന്നതായാണ് പൊലീസ് രേഖകൾ വ്യക്തമാക്കുന്നത്.
ഭീഷണികളെ തുടർന്ന് സ്റ്റേഡിയത്തിലും പരിസരത്തും സുരക്ഷാ പരിശോധന ശക്തമാക്കി. ബോംബ് സ്ക്വാഡും കെ-9 യൂണിറ്റുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ പരിശോധന നടത്തി.
ലോകകപ്പിന്റെ സുരക്ഷാ ചുമതലയിൽ എഫ്ബിഐയും ഇന്റർനാഷണൽ പോലീസ് കോ-ഓപ്പറേഷൻ സംവിധാനവും ഉൾപ്പെട്ട സംയുക്ത ശൃംഖല പ്രവർത്തിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അറ്റ്ലാന്റയിലെ ലോകകപ്പ് മത്സരങ്ങൾക്കായി വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നതായി അറ്റ്ലാന്റ പൊലീസ് നേരത്തെയും വ്യക്തമാക്കിയിരുന്നു.
എന്നാൽ, പുറത്തുവന്നത് പൊലീസ് രേഖകളിലെ ഭീഷണി വിവരങ്ങളാണെന്നും യഥാർത്ഥ ആക്രമണശ്രമം നടന്നതായി സ്ഥിരീകരണമില്ലെന്നും ശ്രദ്ധേയമാണ്. ലോകകപ്പിനിടെ മെസ്സി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾക്കെതിരെ നിരവധി സുരക്ഷാ ഭീഷണികൾ ഉയർന്നിരുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.




