ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധമുണ്ടെന്ന കാരണത്താൽ പൊലീസിന് അമിതാധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ് അംഗീകരിക്കാനാകില്ലെന്നും, സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പ്രതിഷേധങ്ങൾക്കിടയിൽ ചില സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്താകെ ബാധകമാകുന്ന തരത്തിലുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
അതിനിടെ, പൊലീസ് നടപടിയിൽ പരുക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും കോടതിയെ സമീപിച്ചു. തങ്ങളുടെ വാദം കൂടി കേൾക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരും കോടതിയിൽ ആവശ്യപ്പെട്ടു.
പൊലീസിനും അർധസൈനിക വിഭാഗത്തിനുമെതിരെ കേസെടുക്കണമെന്നാണ് ഹർജികളിലെ പ്രധാന ആവശ്യം. നിലവിൽ മൂന്ന് ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹർജികളിൽ വിശദമായ വാദം നാളെ നടക്കും.




