സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജാഗ്രതാ നിർദേശങ്ങൾ: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും വേണം.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കണം. ജലാശയങ്ങളിൽ ഇറങ്ങുകയോ മത്സ്യബന്ധനം, ബോട്ടിങ് എന്നിവ തുടരുകയോ ചെയ്യരുത്. ടെറസിലോ തുറസായ സ്ഥലങ്ങളിലോ നിൽക്കുന്നതും പട്ടം പറത്തുന്നതും അപകടകരമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇടിമിന്നൽ സമയത്ത് കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. വളർത്തുമൃഗങ്ങളെയും തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്നും അധികൃതർ നിർദേശിച്ചു.
മിന്നലാഘാതമേറ്റാൽ ഉടൻ പ്രഥമശുശ്രൂഷ നൽകുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണമെന്ന് ദുരന്തനിവാരണ അധികൃതർ ഓർമ്മിപ്പിച്ചു. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം നിലനിൽക്കില്ലെന്നും, ജീവൻ രക്ഷിക്കാൻ ആദ്യ മുപ്പത് സെക്കൻഡ് നിർണായകമാണെന്നും അധികൃതർ വ്യക്തമാക്കി.




