തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച അന്വേഷണം പരീക്ഷാ കൺട്രോളർക്ക് കൈമാറിയ ചെയർമാൻ എം.ആർ. ബൈജുവിന്റെ തീരുമാനത്തിൽ പി.എസ്.സി അംഗങ്ങൾക്കിടയിൽ അതൃപ്തി ശക്തമാകുന്നു. ബോർഡ് യോഗത്തിൽ എടുത്ത തീരുമാനത്തിന് വിരുദ്ധമായാണ് ചെയർമാൻ പ്രവർത്തിച്ചതെന്നാണ് അംഗങ്ങളുടെ ആരോപണം.
സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള നിയമന പരീക്ഷയെ ചൊല്ലിയുള്ള വിവാദത്തിലാണ് പി.എസ്.സി നേതൃത്വത്തിനെതിരെ വിമർശനം ശക്തമായത്. ബോർഡ് യോഗത്തിലെ തീരുമാനം മാറ്റി അന്വേഷണം പരീക്ഷാ കൺട്രോളർക്ക് കൈമാറിയ കാര്യം സെക്രട്ടറിയെ പോലും അറിയിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.
അതേസമയം, കേസിന്റെ അന്വേഷണം പൊലീസ് ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് നിയമോപദേശം തേടിയിട്ടുണ്ട്.
പി.എസ്.സി നടത്തുന്ന ആഭ്യന്തര അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് വിമർശനം. ചെയർമാന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് നിലവിൽ അന്വേഷണ ചുമതല വഹിക്കുന്നത് എന്നതും ചർച്ചയാകുന്നുണ്ട്.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർതല അന്വേഷണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടായേക്കും. ഇതിനിടെ, പി.എസ്.സിയുമായി ബന്ധപ്പെട്ട നിരവധി പരാതികൾ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്ന എല്ലാ പി.എസ്.സി പരീക്ഷകളിലും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.




