മുംബൈ: ശനിയാഴ്ച മുംബൈയിലും സമീപ പ്രദേശങ്ങളിലും പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. റോഡ്, റെയിൽ ഗതാഗതവും സാരമായി ബാധിച്ചു.
കഴിഞ്ഞ 12 മണിക്കൂറിനിടെ വിവിധയിടങ്ങളിൽ ഏകദേശം 200 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. താനെ, പൽഘർ, നവി മുംബൈ എന്നിവിടങ്ങളിലും മഴ ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. പൂനെയിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നൽക്സോപാറ, വിരാർ റെയിൽവേ സ്റ്റേഷനുകളിലെ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ 15 മുതൽ 20 മിനിറ്റ് വരെ വൈകിയാണ് സർവീസ് നടത്തുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭ്യർഥിച്ചു. വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി പതിനായിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ബൃഹത് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. അത്യാവശ്യമില്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.




